Uncategorized

സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വ്യാജ സീൽ, ജോലി വാഗ്ദാനം ചെയ്ത‌്‌ ലക്ഷങ്ങൾ തട്ടി; കോൺഗ്രസ് നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു.

കണ്ണൂർ · കോർപറേഷനിൽ ഉൾപ്പെടെ തൊഴിൽ വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കക്കാട് മണ്ഡലം സെക്രട്ടറി ടി.പി. മുരളീധരനെയാണ് അത്താഴക്കുന്നിലെ ക്വാർട്ടേഴ്‌സിൽ വിഷം കഴിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. വ്യാജ സീൽ നിർമിച്ച് തൊഴിൽ വാഗ്ദാനം നൽകി ലക്ഷങ്ങൾ കൈക്കലാക്കി എന്നാരോപിച്ച് മുരളീധരനെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയുടെയും വ്യാജ സീലുകൾ ഉപയോഗിച്ചാണ് ആസൂത്രിതമായ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

ഡിസിസിയുടെ വ്യാജ സീൽ ഉപയോഗിച്ച് കഴിഞ്ഞ വർഷം നവംബറിൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നൽകിയ കുറിപ്പിൽ, ‘താങ്കളുടെ അപ്പോയിന്റ്മെൻ്റ് റെഡിയായി. ഇലക്ഷൻ മാനദണ്ഡപ്രകാരം ഇത് ഒരു അറിയിപ്പ് ആയി കരുതുക. വാഗ്ദാനം പാടില്ല, പുറത്ത് പറയരുത്’- എന്നാണ് പറയുന്നത്. തളിപ്പറമ്പിൽ തട്ടിപ്പിനിരയായ മറ്റൊരു വ്യക്തിക്ക് രണ്ട് വ്യാജ സീലുകളും പതിച്ച ലെറ്ററിൽ ചുവപ്പ്, പച്ചനിറത്തിലുള്ള മഷികൾ ഉപയോഗിച്ച് എഴുതി ഔദ്യോഗികമാണെന്ന് തോന്നുന്ന വിധത്തിൽ വിശ്വാസം നേടിയെടുക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കൂടാതെ ജോലി ഉറപ്പാണെന്ന തരത്തിൽ തട്ടിപ്പിനിരയായവർക്ക് യൂണിഫോം ഉൾപ്പെടെ നൽകിയതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം മുരളിക്കെതിരെ അത്താഴക്കുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ലക്ഷങ്ങൾ തട്ടിയ പകൽ മാന്യനെ നാടുകടത്തണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചത്.

തൊഴിൽ വാഗ്ദാനം നൽകി ആരോപണവിധേയൻ 6 ലക്ഷം രൂപയോളം പലരിൽ നിന്നായി വാങ്ങിച്ചതായി സമ്മതിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഈ പണം ശരത് എന്ന വ്യക്തിക്ക് നൽകിയതായാണ് പറയുന്നത്. തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു നൽകുമെന്ന് മുരളീധരൻ ഉറപ്പ് നൽകിയതായും പറയുന്നു.

വ്യാജ സീൽ നിർമിച്ച് തൊഴിൽ വാഗ്ദാനം നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി അസി.കമ്മിഷണർക്ക് പരാതി നൽകിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് വ്യക്തമാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതായും പാർട്ടി തലത്തിൽ പ്രാദേശിക നേതൃത്വത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button