ജൂസിൽ എലിവിഷവും വള കഷ്ണങ്ങളുടെ പൊടിയും ചേർത്ത് കുടിപ്പിച്ചു; കർണാടകയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു: കർണാടകയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ജ്യൂസിൽ എലിവിഷവും വള കഷ്ണങ്ങളുടെ പൊടിയും ചേർത്ത് നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. കാമുകിയുമൊത്ത് ജീവിക്കാനാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്.
കൃത്യം നടപ്പാക്കാൻ പ്രതി സോഫ്റ്റ് ഡ്രിങ്കിൽ എലിവിഷവും പൊടിച്ച വളയും ചേർത്ത് ഭാര്യയ്ക്ക് നൽകുകയായിരുന്നു. ബെലഗാവി ജില്ലയിലെ ഗോകക് താലൂക്കിലെ ഷിണ്ടികുരബെത് ഗ്രാമത്തിലെ സക്കുഭായ് പടയാത് എന്ന യുവതിയെയാണ് ഭർത്താവ് സന്തോഷ് പടയാത് കൊലപ്പെടുത്തിയത്
ഭാര്യയെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം മടങ്ങുമ്പോൾ എലിവിഷവും വളകളുടെ പൊടിയും സോഫ്റ്റ് ഡ്രിങ്കിൽ കലർത്തി ക്ഷേത്ര പ്രസാദമാണെന്ന് പറഞ്ഞ് സക്കുഭായിയെ നിർബന്ധിച്ച് കുടിപ്പിച്ചു. ബോധം നഷ്ടപ്പെട്ടപ്പോൾ റോഡരികിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം റോഡ് അപകടമാക്കി മാറ്റാൻ ഭാര്യയുടെ ദേഹത്തേക്ക് മോട്ടോർ സൈക്കിൾ എറിഞ്ഞ് അപകടം സൃഷ്ടിച്ചു. ഇതിന് ശേഷം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അപകടവിവരം അറിയിക്കുകയായിരുന്നു. സക്കുബായിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്നും അപകടമല്ലെന്നും തെളിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സന്തോഷ് കുറ്റം സമ്മതിച്ചു. ജീവിതകാലം മുഴുവൻ കാമുകിക്കൊപ്പം ജീവിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് സന്തോഷ് സമ്മതിച്ചു.
നാല് വർഷമായി ഗ്രാമത്തിലെ ഒരു വിധവയുമായി ബന്ധത്തിലായിരുന്നു ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സന്തോഷിനെ അറസ്റ്റ് ചെയ്ത് ഹിൻഡാൽഗ ജയിലിൽ അടച്ചിട്ടുണ്ട്. കൊലപാതകത്തിൽ വിധവയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു.




