ശബരിമല സ്വർണക്കൊള്ളക്കേസ്: ‘ആരോപണ വിധേയർ പ്രധാന സ്ഥാനങ്ങളിൽ’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കില്‍ ഈ ദേവസ്വം ബോര്‍ഡിനും സ്വർണക്കൊള്ളയില്‍ പങ്കുണ്ട് എന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിയുടെ ചാര്‍ജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂ. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.




