Uncategorized

ഷിഗെല്ല ആശങ്കയില്‍ സംസ്ഥാനം; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടില്‍, പ്രതിരോധ നടപടികള്‍ ഊര്‍ജിതം

തിരുവനന്തപുരം: വയനാട്ടില്‍ കുട്ടികളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സംസ്ഥാനം. സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകീട്ടോടെ വയനാട്ടിലെത്തും.

കോളയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള മൂന്നൂറിലധികം കുട്ടികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെ വെള്ളത്തിന്റെ കൃത്യമായ പരിശോധന നടത്താനും ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തില്‍ നടത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക സംഘം മേഖലയില്‍ പരിശോധന നടത്തിയിരുന്നു. സ്‌കൂളില്‍ നിന്നുള്ള വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിള്‍ പരിശോധിക്കാന്‍ ഡിഎംഒ അടക്കമുള്ളവര്‍ പ്രദേശത്ത് എത്തുകയും ചെയ്തിരുന്നു.

ഷിഗെല്ല രോഗബാധ

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button