ട്രെയിനിൽ വച്ച് എഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ‘ഇടിച്ച് കൂട്ടി’ യാത്രക്കാർ, വീഡിയോ വൈറൽ

സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ഉറപ്പാണ് ഓരോ തെരഞ്ഞെടുപ്പിലും മത്സരാർത്ഥികൾ മുന്നോട്ട് വയ്ക്കുന്ന ഒരു വാഗ്ദാനം. എന്നാൽ, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വാഗ്ദാനങ്ങളും അപ്രത്യക്ഷമാകും. പലപ്പോഴും ഇരയാക്കപ്പെടുന്നവർ പൊതുസമൂഹത്തിൽ വീണ്ടും വീണ്ടും അപമാനിതരാകുന്ന കാഴ്ചയാണ് നമ്മൾ കാണാറ്. എന്നാൽ, ഓടുന്ന ട്രെയിനിൽ വച്ച് നടന്ന ഒരു പീഡന ശ്രമം പിടികൂടിയ യാത്രക്കാർ, പ്രതിയെ ക്രൂരമായി മർദ്ദിച്ചു. ഒപ്പം ഇതിന്‍റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി. കുറ്റവാളിക്ക് കഠിന ശിക്ഷ നൽകണമെന്ന് ഒരു പക്ഷം വാദിച്ചപ്പോൾ, ശിക്ഷിക്കാനുള്ള അധികാരം പൊതുജനത്തിനല്ലെന്നും കോടതിക്കാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.
‘ചെരുപ്പൂരി തല്ലി അമ്മ’
ബാബ ബനാറസ് എന്ന എക്സ് ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ട്രെയിനിൽ വച്ച് എഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുഹമ്മദിനെ യാത്രക്കാർ കൈകാര്യം ചെയ്തെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. ട്രെയിൻ യാത്രയ്ക്കിടെ എഴ് വയസുകാരിയായ കുട്ടി അസാധാരണമായ രീതിയിൽ നിലവിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയുടെ അമ്മ അവളെ കെട്ടിപ്പിടിച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു. തന്‍റെ അടുത്തിരുന്നയാൾ സ്വകാര്യ ഭാഗങ്ങളിൽ വേദനിപ്പിച്ചെന്ന് കുട്ടി വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ മാറി മാറിഞ്ഞു. മറ്റ് യാത്രക്കാർ കുട്ടിയുടെ സമീപത്ത് ഇരുന്നയാളെ രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടുകയും തല്ലിയും ചവിട്ടിയും ക്രൂരമായി മർദ്ദിച്ചു. ചിലർ ഇയാളെ പിടിച്ച് വച്ചപ്പോൾ മറ്റ് ചിലർ ഇയാളുടെ നെഞ്ചത്ത് ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് കുട്ടിയുടെ അമ്മ ചെരുപ്പൂരി യുവാവിന്‍റെ മുഖത്ത് അടിക്കുന്നതും കാണാം.
recommended by




