‘അമ്മ’യ്ക്ക് 75 ലക്ഷം നൽകിയ നടപടി തെറ്റ്, ക്ഷേത്ര നടപടിക്കെതിരെ ഹിന്ദു ഐക്യവേദി

കൊച്ചി: താര സംഘടനയായ അമ്മയ്ക്ക് വെണ്ണല തൈയ്ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം രൂപ ടൈറ്റിൽ സ്പോൺസർഷിപ്പിനായി നൽകിയ നടപടി തെറ്റാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. ക്ഷേത്രത്തിന്റെ ഫണ്ട് ക്ഷേത്ര കാര്യങ്ങൾക്കും ഭക്തജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രം വിനിയോഗിക്കണമെന്ന കോടതി വിധി നിലനിൽക്കുന്നതിനിടെയാണ് വൻ തുക ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചതെന്ന് ആർ വി ബാബു ആരോപിച്ചത്. ഇക്കാര്യത്തിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി. ക്ഷേത്രത്തിന് ഉണ്ടായ 75 ലക്ഷം രൂപയുടെ നഷ്ടം ട്രസ്റ്റ് ഭാരവാഹികൾ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നികത്തണമെന്നും ആർ വി ബാബു ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 14ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് പ്രതികരണം.




