പാര്‍ട്ടി അംഗമെന്ന ഔദാര്യം വേണ്ട; 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു: കെ കെ ശിവരാമൻ

കൊച്ചി: 56 വര്‍ഷത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍. തെരഞ്ഞെടുക്കപ്പെട്ട ചുമതലകളില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ‘തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്’, എന്നാണ് കെ കെ ശിവരാമന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാര്‍ട്ടി അംഗത്വത്തില്‍ തുടരാനുള്ള ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാര്‍ട്ടി ഘടകത്തില്‍ അംഗമായി തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അത് അദ്ദേഹത്തിനും അപമാനമായിരിക്കും. തനിക്കെതിരായ വാര്‍ത്തകള്‍ അവാസ്തവമാണെന്നും ശിവരാമന്‍ പറഞ്ഞു. പീരുമേട്ടിലെ പരാജയകാരണം സ്ഥാനാര്‍ത്ഥി തന്നെയാണെന്നും ശിവരാമന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പരസ്യപ്രതികരണം നടത്തിയതിന്റെ പേരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമായിരുന്നു നീക്കിയത്. പീരുമേട് മണ്ഡലത്തിലെ പാര്‍ട്ടിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട പരസ്യ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു നടപടി.




