Uncategorized

രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണമാക്കുന്നു’; സിജെപി-കോണ്‍ഗ്രസ് സമരത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളെ ആയുധമാക്കി പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ വിവാദമാക്കി പാര്‍ലമെന്റ് സമ്മേളനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും ഐഎന്‍സിയും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുന്നത് തുടരുന്നു എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ കുറിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയും കോണ്‍ഗ്രസും സമരം ശക്തമാക്കിയത് ശേഷം ധര്‍മേന്ദ്ര പ്രധാന്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിരുന്നു. രാഹുലിൻ്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ‘ഇതാണ് ഇന്ത്യയിലെ ജനാധിപത്യം’ എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് പ്രതിഷേധ കോണ്‍ഗ്രസ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കണം, വിദ്യാഭ്യാസ മന്ത്രി ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം, പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button