രണ്ടായിരം രൂപ വാടക നൽകാനില്ല’; ഭാര്യയെയും മകളെയും വീട്ടുടമസ്ഥന് ബലാത്സംഗം ചെയ്യാൻ വിട്ടുനൽകിയ ആൾ അറസ്റ്റിൽ

അഹമ്മദാബാദ്: വീട്ടുവാടക നൽകാൻ പണമില്ലാത്തതിനാൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്യാൻ വീട്ടുടമയ്ക്കും അയാളുടെ ബന്ധുവിനും വിട്ടുനൽകിയ ആൾ അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. പൊലീസ് പറയുന്നത് പ്രകാരം, ആറുമാസം മുൻപാണ് സുരേന്ദ്രനഗർ സ്വദേശിയായ പ്രതിയും ഭാര്യയും 13 വയസുകാരിയായ മകളും ഉപജീവനമാർഗം തേടി മോർബിയിലേക്ക് എത്തിയത്. രണ്ടായിരം രൂപ മാസവാടകയ്ക്ക് താമസസ്ഥലം കണ്ടെത്തുകയും ചെയ്തു.
എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം നാലുമാസമായി ഇവർക്ക് വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കുടിശ്ശികയുളള വാടക തുകയ്ക്ക് പകരം ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യാൻ അനുവദിക്കുന്നതായി വീട്ടുടമയുമായി പ്രതി കരാറുണ്ടാക്കുകയായിരുന്നു.
സംഭവം അറിഞ്ഞ യുവതിയുടെ അമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പൊലീസ് പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയും വീട്ടുടമയും അറസ്റ്റിലായി. പെൺകുട്ടിയെ പീഡിപ്പിച്ച വീട്ടുടമയുടെ ബന്ധുവിനായി തിരച്ചിൽ പുരോഗമിക്കുകയാണ്




