ചിറ്റൂരിൽ മുരുകദാസ്, മണലൂരിൽ പ്രതാപന്‍; കിങ് മേക്കേഴ്‌സായി മാറിയ അപരന്മാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയ-പരാജയങ്ങള്‍ നിശ്ചയിച്ച് അപരന്മാര്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണലൂരിലും ചിറ്റൂരിലും സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാർ വെല്ലുവിളിയായി. മണലൂരില്‍ അവസാന നിമിഷം 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്റെ പ്രൊഫ. സി രവീന്ദ്രനാഥാണ് വിജയിച്ചത്. രവീന്ദ്രനാഥ് 65,337 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന്റെ ടി എന്‍ പ്രതാപന് 65,211 വോട്ടുകളാണ് ലഭിച്ചത്.
എന്നാല്‍ ടി എന്‍ പ്രതാപന്റെ അപരനായ പ്രതാപന്‍ നേടിയതാകട്ടെ 184 വോട്ടുകളും. ഭൂരിപക്ഷത്തേക്കാള്‍ വോട്ട് സ്വതന്ത്രനായ പ്രതാപന്‍ നേടിയത് ടി എന്‍ പ്രതാപന് തിരിച്ചടിയായി. മണലൂരില്‍ ടി എന്‍ പ്രതാപന് മാത്രമായിരുന്നില്ല സി രവീന്ദ്രനാഥിനും അപരനുണ്ടായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കെ രവീന്ദ്രനാഥ് 234 വോട്ടുകളാണ് നേടിയത്.
സമാന രീതിയില്‍ ചിറ്റൂരില്‍ എല്‍ഡിഎഫിന്റെ വി മുരുകദാസിനെ തോല്‍പ്പിച്ചത് അപരനാണ്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പിന്‍ഗാമിയായി ചിറ്റൂരില്‍ മത്സരിച്ച വി മുരുകദാസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്ചുതന്‍ തോല്‍പ്പിച്ചത് 6510 വോട്ടുകള്‍ക്കാണ്. ഇവിടെ അപരനായി മത്സരിച്ച പി എസ് മുരുകദാസ് 6984 വോട്ടുകള്‍ നേടി.
പേര് മാത്രമായിരുന്നില്ല ചിറ്റൂരില്‍ മുരുകദാസ് നേരിട്ട പ്രശ്‌നം. ചിഹ്നവും പ്രശ്‌നമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി മുരുകദാസിന്റെ ചിഹ്നം മോതിരമായിരുന്നു. അപരനായ പി എസ് മുരുകദാസിന്റെ ചിഹ്നം മാലയും. ഇവിഎമ്മില്‍ ഇരു ചിഹ്നങ്ങളും ഒരു പോലെയായിരുന്നു കാണാന്‍. ഇതും വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.




