‘കായംകുളം താലൂക്ക് ആശുപത്രിക്ക് ഉണ്ടായത് ഗുരുതര വീഴ്ച; പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ?’: ജി സുധാകരന്‍

ആലപ്പുഴ: പാമ്പ് കടിച്ച് 42 കാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് അദ്ദേഹം ആരോപിച്ചു. അനാസ്ഥ മൂലം നഷ്ടപ്പെട്ടത് ഒരു മനുഷ്യ ജീവനാണ്. ആശുപത്രിയില്‍ ആന്റിവെനം ഇല്ലെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍ പറഞ്ഞത്. പാമ്പ് കടിച്ചോ എന്ന് മനസ്സിലാക്കാന്‍ പോലും പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞില്ലെന്നും ജി സുധാകരന്‍ ആരോപിച്ചു. സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ അന്വേഷണം വേണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ എന്നും ജി സുധാകരൻ പരിഹസിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക നടപടികളിലെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ജി സുധാകരന്‍ ആവര്‍ത്തിച്ചു.
കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി സ്വദശിനി സലീന (40) യാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു സലീന. ആളൊഴിഞ്ഞ പറമ്പിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരുന്നു. സൽക്കാരത്തിൽ പങ്കെടുത്ത ശേഷം വാഹനമെടുക്കാൻ പോകുമ്പോഴാണ് പാമ്പുകടിയേറ്റത്.
സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആന്‌റിവെനം നല്‍കാന്‍ വൈകിയെന്നും നാട്ടുകാര്‍ ആരോപിച്ചു.




