കൈക്കൂലി നൽകിയില്ല, മാനസിക വൈകല്യമുള്ള 14കാരിയുടെ നേരെയാക്കിയ കാൽ വീണ്ടും ഒടിച്ച് ഡോക്ടർ, കണ്ണില്ലാത്ത ക്രൂരത

മുസാഫർനഗർ: 14 വയസുള്ള മാനസിക വൈകല്യമുള്ള പെൺകുട്ടിയ്ക്ക് ചികിത്സ തേടിയെത്തിയ വിധവയായ അമ്മയോട് കണ്ണില്ലാത്ത ക്രൂരത. 14കാരിയെ ചികിത്സിക്കാൻ ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപയായിരുന്നു. ഈ തുക നൽകാൻ ആവാതെ വന്നതോടെ ഡോക്ടർ 14കാരിയുടെ കാൽ വീണ്ടും ഒടിച്ചുവെന്നാണ് ആരോപണം. 14കാരിയുടെ കാലിന് ശസ്ത്രക്രിയയ്ക്കായി ആയിരുന്നു കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചത്. ഉത്തർ പ്രദേശിലെ മുസാഫർനഗറിലുള്ള ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ഗുരുതരമായ അഴിമതി, ചികിൽസാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. നേരത്തെ നൽകിയ 8000 രൂപയ്ക്ക് പുറമേ കൈക്കൂലി നൽകാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് ആരോപണം. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് പതിനാലുകാരിയായ പെൺകുട്ടിയുടെ കാലിലെ പരിക്ക് ഡോക്ടർ ബോധപൂർവ്വം വഷളാക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.




