ആറളം, കാട്ടന അക്രമത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ വീട്ടുമുറ്റത്ത് കൊലവിളിച്ച് വീണ്ടും കാട്ടാന.

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കഴിഞ്ഞ ഫിബ്രുവരി 27ന് കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ വീട്ടുമുറ്റത്ത് കൊലവിളിച്ച് വീണ്ടും കാട്ടാന. വീട്ടുമുറ്റത്ത് അനീഷിനെ അക്രമിച്ചുകൊന്ന അതേ മോഴയാനായാണ് പുലർച്ചെ 7മണിയോടെ വീട്ടുമുറ്റത്തെത്തിയത്. അനീഷിന്റെ അമ്മ കാർത്ത, അച്ഛൻ സോമൻ മൂപ്പൻ, അനുജൻ ബിനീഷ് എന്നിവർ വീടിനു വെളിയിൽ നിൽക്കുമ്പോഴാണ് ആന എത്തിയത്. ഇവർ നിൽക്കുന്ന സ്ഥലത്തുനിന്നും അമ്പതടി അകലെനിന്നും ചിഹ്നം വിളിച്ചു കൊണ്ട് ആന ഓടി അടുക്കുകയായിരുന്നു. ഇവർ വീട്ടിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ഈസമയം മരിച്ച അനീഷിന്റെ ഭാര്യ അമ്പിളിയും മക്കളും വീടിനകത്തുണ്ടായിരുന്നു. തൊട്ടടുത്ത വീട്ടിന്റെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ബിനീഷിന്റെ ഭാര്യ ബിന്ദുവും ആന വരുന്നത് കണ്ട് വീടിനകത്തേക്കു ഓടിക്കയറിയ രക്ഷപ്പെട്ടു. ഏറെ നേരം വീട്ടുമുറ്റത്ത് നിലയുറപ്പിച്ച് ഭീതിപരത്തിയ ആന വീട്ടുകാരെല്ലാം കൂടി ബഹളം വെച്ച് കരഞ്ഞതോടെ പിന്മാറിപ്പോവുകയായിരുന്നു. ഇതിനു ശേഷം ആന സമീപത്തെ പ്രതിരോധ വേലി തകർക്കുകയും ചെയ്തു. വിവരമറിഞ്ഞ് ആർ ആർ ടി സംഘം സ്ഥലത്തെത്തിയിരുന്നു.




