Uncategorized

‘ഖൗമിലെ കുട്ടി’ പ്രയോഗം ഗൗരവതരം, മാനനഷ്ടക്കേസ് ഫയൽ ചെയ്യും: ടി.ടി. ഇസ്‌മായിൽ

കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എൽഡിഎഫ് പ്രചരിപ്പിച്ച ‘ഖൗമിലെ കുട്ടി’ എന്ന പ്രയോഗം ഗൗരവതരമാണെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്‌മായിൽ. അപവാദ പ്രചാരണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും, മൂന്നു മാനനഷ്ട കേസുകൾ ഫയൽ ചെയ്യുമെന്നും ടി.ടി. ഇസ്‌മായിൽ അറിയിച്ചു. നിസരി സ്റ്റുഡിയോയിൽ നിന്നാണ് ഓഡിയോ റെക്കോർഡ് ചെയ്തതെന്നും ഇസ്‌മായിൽ ആരോപിച്ചു.

ജില്ലയിൽ 13ൽ 13 സീറ്റും യുഡിഎഫ് നേടും. അതിൽ 9 സീറ്റുകൾ ഉറപ്പാണെന്നും, 4 സീറ്റുകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും ടി.ടി. ഇസ്‌മായിൽ പറഞ്ഞു. പരാജയത്തിൻ്റെ ആഴം തിരിച്ചറിഞ്ഞതിനാലാണ് സിപിഐഎം വർഗീയ കാർഡ് ഇറക്കിയത്. ജെൻ സി വോട്ടുകൾ പൂർണമായും ഫാത്തിമ തഹ്‌ലിയ നേടുമെന്നും ഇസ്‌മായിൽ വ്യക്തമാക്കി.ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്. ലീഗിൻ്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെൻ്റിൽ പറഞ്ഞിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി നൽകിയിരുന്നു.

വർഗീയ അജണ്ടയുടെ ഭാഗമായ അനൗൺസ്‌മെൻ്റിന് പിന്നിൽ കാഫിർ സ്ക്രീൻഷോട്ടുമായി വന്നവരാണെന്ന് ആയിരുന്നു ഫാത്തിമ തഹ്‌ലിയയുടെ പ്രതികരണം. തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകൾക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button