ചങ്ങനാശേരിയിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ആക്രമണം നടത്തിയ ലഹരി സംഘം പിടിയിൽ

ചങ്ങനാശേരിയിൽ തെരഞ്ഞെടുപ്പ് ദിവസം ബൈക്കിൽ എത്തി ആക്രമണം നടത്തിയ ലഹരി സംഘത്തെ പിടികൂടി പൊലീസ്. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ദിവസം രാത്രിയായിരുന്നു സംഭവം.
പ്രതികൾ നഗരമധ്യത്തിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ആർഎസ്എസ് പ്രദേശിക നേതാവിനെ പ്രതികൾ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ആർഎസ്എസ് പ്രാദേശിക നേതാവായ ആർ. കൃഷ്ണരാജിന് ആണ് വെട്ടേറ്റത്. പ്രതികൾ ബൈക്കിൽ സഞ്ചരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
അതേസമയം ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവിൽ പോയിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. ജില്ലാ ഡാൻസാഫ് ടീമും ചങ്ങനാശേരി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടാനായത്. നിലവിൽ ചങ്ങനാശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതികള്‍. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.




