ശ്വാസംമുട്ടലിന് ആശുപത്രിയിലെത്തി; യുവതിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള വാക്‌സീൻ

ശാസ്താംകോട്ട കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവയ്പ്പ് നടത്തി. ഒപി വിഭാഗത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ ചികിത്സയ്ക്കെത്തിയ മൈനാഗപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്ന് മാറി പേവിഷബാധയ്ക്കുള്ള വാക്സീൻ എടുത്തത്. അമ്മയ്ക്ക് ഒപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്.
ഇവർക്ക് ഇൻജക്‌ഷന് ഡോക്ടർ നിർദേശിച്ചതോടെ കുറിപ്പുമായി മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തിയിരുന്നു. ഇയാൾക്ക് നൽകേണ്ട പേവിഷ പ്രതിരോധ മരുന്നാണ് ആളുമാറി പെൺകുട്ടിക്ക് നൽകിയത്. പെൺകുട്ടിയുടെ കൂടെ വന്നവർ പ്രതിഷേധിച്ചതോടെ, ഉടൻ രാഷ്ട്രീയ ഇടപെടലുണ്ടായി. പേവിഷ കുത്തിവയ്പ‌് എടുത്തത് അപകടകരമല്ലെന്ന് ഡോക്ടർമാർ പെൺകുട്ടയെയും ബന്ധുവിനെയും അറിയിച്ചു.
സിപിഎം പാർട്ടി കുടുംബാംഗമായ പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കളുടെ ഇടപെടലുണ്ടായി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സുമാരെ സ്‌ഥലത്തു നിന്നും മാറ്റിയ അധികൃതർ അന്വേഷണത്തിന് നിർദേശം നൽകി. ഒരു സംഘം ഡോക്‌ടർമാർ നാളെ വിഷയത്തിൽ അന്വേഷണം നടത്തുകയും യുവതിയെ പരിശോധിക്കുകയും ചെയ്യും.




