ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?

ലുംഗി എൻഗിഡിയുടെ ഒരു ക്ലാസിക്ക് ടെസ്റ്റ് മാച്ച് ലെങ്ത് ബോളായിരുന്നു അത്. ട്വന്റി 20യില്‍ പ്രതിരോധത്തിനിറങ്ങിയ ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ആ അപ്രതീക്ഷിത ഇൻസ്വിങ്ങര്‍ റീസ് ഹെൻഡ്രിക്ക്‌സിന്റെ കൈകളിലെത്തിച്ചു. തിരിച്ചുവരവിനുള്ള എല്ലാ സാധ്യതകളും തുറന്നുകൊടുക്കപ്പെട്ട മത്സരത്തില്‍, സ്വന്തം കാണികള്‍ക്ക് മുൻപില്‍ ഗോള്‍ഡൻ ഡക്ക്. ഡ്രെസിങ് റൂമിലേക്ക് മടങ്ങിയെത്തിയ ശുഭ്മാൻ ഗില്‍ വിശ്രമിക്കുകയാണ്, ക്യാമറക്കണ്ണുകള്‍ പൊടുന്നനെ മറ്റൊരു മുഖത്തേക്കുകൂടി തിരിഞ്ഞു. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് തൊട്ടുപിന്നിലായിരിക്കുന്ന സഞ്ജു സാംസണായിരുന്നു അത്. ഗില്ലിനായി പരാതികളില്ലാതെ വഴിമാറിക്കൊടുക്കേണ്ടി വന്ന സഞ്ജു സാംസണ്‍. അവസരനിഷേധത്തിന്റേയും അനീതിയുടേയും മറ്റൊരു രാത്രികൂടി…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി പരമ്പരയില്‍ ഗില്‍ ഇതുവരെ നേരിട്ടത് കേവലം മൂന്ന് പന്തുകള്‍ മാത്രമാണ്. കട്ടക്കില്‍ രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു നേട്ടം. മുലൻപൂരില്‍ പൂജ്യവും. ഉപനായകന്റെ കുപ്പായമണിഞ്ഞ് ട്വന്റി 20 ടീമിലേക്ക് ഗില്ലെത്തിയതിന് ശേഷം 14 ഇന്നിങ്സുകള്‍, 30 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത് മൂന്ന് തവണ മാത്രം. ഒറ്റയക്കത്തില്‍ പുറത്തായത് അഞ്ച് പ്രാവശ്യം. 184 പന്തുകള്‍ നേരിട്ട ഗില്ലിന്റെ ബാറ്റില്‍ നിന്ന് ഗ്യാലറിയിലേക്ക് എത്തിയ സിക്സറുകളുടെ എണ്ണം നാല്. സ്ഥിരതയില്ല, ട്വന്റിക്ക് അനുയോജ്യമായ ശൈലി പുറത്തെടുക്കുന്നില്ല, ഫോര്‍മാറ്റില്‍ ഫോം തെളിയിക്കുന്ന ഒരു ഇന്നിങ്സുപോലും പുറത്തെടുക്കാൻ ഗില്ലിന് കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം.
ഇനി എന്തുകൊണ്ട് സഞ്ജു അന്തിമ ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുവെന്നതിന്റെ ഉത്തരം തേടം. അസാധാരണമെന്ന് പറയാനാകില്ലെങ്കിലും ടീം ആവശ്യപ്പെടുന്നത് നല്‍കാൻ ഓപ്പണറെന്ന നിലയ്ക്ക് സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ, ഉപനായകനായുള്ള വരവും സഞ്ജുവിന് മുൻപ് ഓപ്പണറായിരുന്ന താരമെന്ന ആനുകൂല്യവും ഗില്ലിനെ തുണച്ചു. യശസ്വി ജയ്സ്വാളിന്റേയും ഗില്ലിന്റേയും അഭാവത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായതെന്ന മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെ വാചകം കൂടി ഇവിടെ ചെര്‍ത്തുവെക്കാം.




