Uncategorized

വരാനിരിക്കുന്നത് അങ്കൺവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ല; തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, സുധാകരന് പിന്തുണ

പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടയിൽ പറഞ്ഞു. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്.

നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. വരാൻ പോകുന്നത് അങ്കണ്‍വാടി തെരഞ്ഞടുപ്പ് അല്ല. അങ്കണ്‍വാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ കാര്യങ്ങൾ ചർച്ചയാകണാം. ഒരു നേതാക്കളുടെയും പേര് പറയാനില്ല. വെറും വാർത്തയാക്കാൻ വേണ്ടി വാർത്താ സമ്മേളനം നടത്തുകയല്ല. പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്. കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും കെ സുധാകരൻ കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പേവിഷ ബാധയെ തുടര്‍ന്നുള്ള മരണങ്ങളിൽ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധരപരിപാടികള്‍ നടത്തും. പേ പിടിച്ച പട്ടിയെ പേടിക്കണോ അതോ സർക്കാരിനെ പേടിക്കണോ എന്ന അവസ്ഥയാണുള്ളത്. മോർച്ചറിയും പോസ്റ്റുമോർട്ടവും മാത്രമാണ് ആരോഗ്യ വകുപ്പിൽ കാര്യക്ഷമമായി നടക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button