കോഴിക്കോട്ട് മരിച്ച മൂന്നര വയസുകാരിക്ക് ഷിഗല്ല

കോഴിക്കോട്: കോഴിക്കോട് ഞായറാഴ്ച മരിച്ച മൂന്നര വയസുകാരിക്ക് ഷിഗല്ല. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് ഷിഗല്ല ബാധിച്ച് മരിച്ചത്. കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങളുണ്ട്.
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.
അതുകൊണ്ട് തുറസ്സായ ഇടങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്, രോഗമുള്ളവരുമായി മറ്റുള്ളവർ ഇടപെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്. രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും പെട്ടെന്ന് ചികിത്സ തേടണം.




