ലീഗിൽ ഇടഞ്ഞ് രണ്ടത്താണി; ഒപ്പം കൂട്ടാൻ സി.പി.എം; മൂന്ന് സീറ്റുകൾ പരിഗണനയിൽ

മുസ്ലിം ലീഗിൽ ഇടഞ്ഞുനിൽക്കുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ ഒപ്പം കൂട്ടാൻ സി.പി.എം. തിരൂരങ്ങാടിയും താനൂരുമടക്കം മൂന്ന് സീറ്റുകളാണ് പരിഗണനയിൽ. ഇതു സംബന്ധിച്ച ചർച്ചകൾ തള്ളാൻ രണ്ടത്താണി തയ്യാറായില്ല. തിരൂരങ്ങാടി സി.പി.ഐയിൽ നിന്ന് തിരിച്ചെടുക്കും. മന്ത്രി വി.അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയേക്കും.
സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്തെത്തിയിരുന്നു. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാർഥിയാക്കിയത് ലീഗ് കമ്മിറ്റികളറിയാതെയെന്ന് രണ്ടത്താണി ആരോപിച്ചു. ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് സമീറിനെ സ്ഥാനാർഥിയാക്കിയത്. അർഹതയുള്ളവരെ തഴഞ്ഞുവെന്നും ഇതിന്റെ മാനദണ്ഡം ചോദ്യം ചെയ്താൽ അച്ചടക്കലംഘനമായി കാണരുതെന്നും രണ്ടത്താണി ഫെയ്സ്ബുക്കിലൂടെ വിമർശിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി.
അതേസമയം, സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വനിത ലീഗ് രംഗത്തെത്തി. ലീഗ് നേതൃത്വത്തെ വിമർശിച്ച ഫാത്തിമ തെഹലിയയ്ക്ക് സീറ്റ് നൽകിയത് തെറ്റായ സന്ദേശമെന്ന് നൂർബിന റഷീദ് വിമർശിച്ചു. എന്നാൽ നൂർബിനയുടേത് സ്വാഭാവിക പ്രതികരണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ നിലപാട്.
ലീഗ് സ്ഥാനാർഥി പട്ടികയെ തലമുറമാറ്റമെന്ന് വിശേഷിപ്പിച്ചതിനെ തലമുറമാറ്റം വനിതകൾക്കുമാത്രം മതിയോ എന്ന ചോദ്യംകൊണ്ടാണ് നൂർബിന റഷീദ് നേരിട്ടത്. ഫാത്തിമ തെഹലിയയെ സ്ഥാനാർഥി ആക്കിയതിനെതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. അതേസമയം, തനിക്കെതിരെയുള്ള നൂർബിന റഷീദിൻ്റെ വിമർശനത്തോട് പ്രതികരിക്കുന്നില്ലെന്നും നേതൃത്വം മറുപടി പറയുമെന്നും ഫാത്തിമ തെഹലീയ പറഞ്ഞു




