പട്ടാമ്പിയിൽ മറ്റാരുമല്ല, മുഹ്സിൻ മതിയെന്ന് ഏകാഭിപ്രായം; പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം

പാലക്കാട്: പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലയിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കും. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ തന്നെ മത്സരിക്കും എന്നതാണ് സിപിഐ ഉറപ്പിച്ചിട്ടുള്ള സ്ഥാനാർത്ഥിത്വം.
പട്ടാമ്പിയിൽ ജനകീയനാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎ. പന്ന്യൻ രവീന്ദ്രൻ, പി പി സുനീർ എന്നിവരെയും പട്ടാമ്പിയിൽ പരിഗണിച്ചിരുന്നെങ്കിലും മുഹ്സിൻ മതി എന്ന ഏകാഭിപ്രായത്തിലേക്ക് എത്തുകയായിരുന്നു. അതിനാൽ മുഹ്സിന് മൂന്നാമതൊരു അവസരം നൽകാനാണ് തീരുമാനം. ഇന്നത്തെ ജില്ലാ കൗൺസിലിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. പിന്നീട് ഇത് സംസ്ഥാന എക്സിക്യൂട്ടീവിന് വിടും. സിപിഐഎമ്മിനും മുഹ്സിനോടാണ് താത്പര്യം.
മണ്ണാർക്കാട് ഒന്നിലേറെ പേരുകൾ പരിഗണനയിലുണ്ട്. പൊതുസ്വതന്ത്രനായി മൻസിൽ ബക്കറിനെ സ്ഥാനാർഥിയാക്കാനാണ് സിപിഐ നീക്കം. ജില്ലാ നേതാവ് പൊറ്റശ്ശേരി മണികണ്ഠനെയും, ജില്ലാ പഞ്ചായത്ത് അംഗം വി എം ലത്തീഫിനെയും മണ്ഡലം കമ്മിറ്റികൾ നിർദേശിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികൾ ആറെണ്ണത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ കെ ജി ശിവാനന്ദൻ, കൈപ്പമംഗലത്ത് കെ കെ വത്സരാജ്, നാട്ടികയിൽ സി സി മുകുന്ദൻ, ഒല്ലൂരിൽ കെ രാജൻ എന്നിവരാണ് മത്സരിക്കുക. ത്രിസൂറിൽ സാറാമ്മ റോബ്സൺ, ഷീല വിജയകുമാർ എന്നിവരെയാണ് പരിഗണിക്കുന്നത്.
അതേസമയം, പാലക്കാട് ചിറ്റൂരിലെ എൽഡിഎഫ് സ്ഥാനാർഥി ആരാകും എന്ന കാര്യത്തിലും തീരുമാനമായി. ഐഎസ്ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. മുരുകദാസ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥിയാകുക. ഐഎസ്ജെഡി നിയോജക മണ്ഡലം നേതൃയോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത്തവണ മത്സരത്തിനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു.




