കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർ പേഴ്സണ്‍, കോർപ്പറേഷൻ മേയർ എന്നിവർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡന്റെ പദവി നൽകി വനം വകുപ്പ് ഉത്തരവിറക്കി. തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥനായും നിയമിച്ചു. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഉത്തരവ്.
കാട്ടുപന്നികളെ കൊല്ലുന്നതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരമാണ് ഇതോടെ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ലഭിക്കുക. മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു.
വിഷപ്രയോഗം, ഷോക്ക് എൽപിക്കൽ, സ്ഫോടക വസ്തുപ്രയോഗം എന്നിവ ഒഴികെയുള്ള രീതികളിൽ കാട്ടുപന്നികളെ കൊല്ലാനാണ് അധികാരം നൽകിയിട്ടുള്ളത്.