കണ്ണൂർ: പഴയ കെട്ടിടങ്ങൾ പൊളിക്കുന്പോഴുണ്ടാകുന്ന അവശിഷ്ടങ്ങൾ ഇനി സർക്കാർ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കും. പഴയ കെട്ടിടം പൊളിക്കുന്പോഴുണ്ടാകുന്ന മാലിന്യം വലിയ പ്രശ്നമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നിർദേശം.
ഇഷ്ടികകൾ, കല്ല്, കന്പി, മരം തുടങ്ങിയ ഉപയോഗയോഗ്യമായവ സർക്കാർ കരാർ ജോലികൾക്കായി ഉപയോഗിക്കും. റോഡ് ആവശ്യങ്ങൾക്കും മറ്റും മണ്ണ് നിറയ്ക്കേണ്ട ഭാഗങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾ പൊടിച്ച് നിറയ്ക്കും. കൂടാതെ റോഡ്, പാലങ്ങളുടെ അപ്രോച്ച് റോഡ്, മറ്റു നിർമാണ മേഖലകൾ എന്നിവയ്ക്കും ഇത്തരത്തിൽ മണ്ണ് ഉപയോഗിക്കും. കെട്ടിടാവശിഷ്ടങ്ങൾ അലക്ഷ്യമാക്കി പലയിടങ്ങളിലും കൂട്ടിയിട്ട് ഗതാഗതത്തിന് തടസംപോലും സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വ്യക്തികളുടേത് അടക്കമുള്ള ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
കെട്ടിടാവശിഷ്ടങ്ങളുടെ 10 മുതൽ 30 ശതമാനം വരെ കരാർ പ്രവൃത്തിക്ക് പ്രയോജനപ്പെടുത്താനാണ് സർക്കാരിന്റെ നിർദേശം. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു കെട്ടിടങ്ങളാണു പൊളിച്ചുമാറ്റുന്നത്. ഇതിൽ നിന്നും പറ്റിയ സാധനങ്ങൾ നിർമാണ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്നുണ്ട്. കെട്ടിടങ്ങൾ പൊളിക്കുന്പോഴും പുതിയവ നിർമിക്കുന്പോഴുണ്ടാകുന്ന മാലിന്യ സംസ്കരിക്കുന്ന കാര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അതീവ ശ്രദ്ധ ചെലുത്തണമെന്ന് സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കു്നതിന് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങളും ഇത്തരം കെട്ടിടാവശിഷ്ടങ്ങൾ തുടർന്ന് മറ്റേതെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.