‘ജില്ലാ കമ്മിറ്റി അംഗം പോയി, പാർട്ടി രക്ഷപ്പെട്ടു; സുജാ ചന്ദ്രബാബു പാർട്ടി വിട്ടത് ആഘോഷിച്ച് CPIM പ്രവർത്തകർ

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നത് മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അഞ്ചലിലെ സിപിഐഎം പ്രവര്‍ത്തകര്‍. പച്ച ലഡുവും പായസവും വിതരണം ചെയ്തായിരുന്നു പ്രവര്‍ത്തകരുടെ ആഘോഷം. ‘ഞങ്ങളുടെ ജില്ലാ കമ്മിറ്റി അംഗം പോയി, പാര്‍ട്ടി രക്ഷപ്പെട്ടു’ എന്നു പറഞ്ഞാണ് പ്രവര്‍ത്തകരുടെ ലഡു വിതരണം.
‘വഞ്ചനാപരമായ സമീപനമാണ് സുജ ചന്ദ്രബാബു സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് കളംമാറ്റിയത്. ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ട്. ഇടതുപക്ഷത്തിനൊപ്പം നിന്ന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചശേഷം പാര്‍ട്ടി വിടുന്നു. നാട്ടിലെ ജനങ്ങളെല്ലാവരും ചേര്‍ന്നാണ് മധുരം വിതരണം ചെയ്തും പായസം വെച്ചും ആഘോഷിക്കുന്നത്’ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.
മുപ്പത് വര്‍ഷത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചാണ് ഇന്ന് സുജ ചന്ദ്ര ബാബു മുസ്ലിം ലീഗില്‍ ചേര്‍ന്നത്. മൂന്ന് തവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സിപിഐഎം നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചു. പുറമെ പറയുന്നതുപോലെ മതനിരപേക്ഷതയല്ല സിപിഐഎമ്മിനുള്ളിലെന്നും സുജ പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് സുജ മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്. കൊല്ലം ജില്ലയില്‍ നിന്നും അടുത്തിടെ സിപിഐഎം വിടുന്ന രണ്ടാമത്തെ നേതാവാണ് സുജ ചന്ദ്രബാബു. കഴിഞ്ഞയാഴ്ചയായിരുന്നു കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷ പോറ്റി സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.




