കണ്ണൂർ ∙ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ ബോട്ടുകൾ എത്തിക്കുമെന്ന് ടൂറിസം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു. പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുമായി കലക്ടർ എസ്.ചന്ദ്രശേഖറിനൊപ്പം അദ്ദേഹം പ്രദേശങ്ങൾ സന്ദർശിച്ചു. വടക്കൻ കേരളത്തിലെ പുഴകളിലൂടെയുള്ള യാത്ര അതീവഹൃദ്യമായ അനുഭവമാണ്.
ഈ അനുഭവം ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തണമെങ്കിൽ സ്വകാര്യ നിക്ഷേപവും ആവശ്യമാണെന്നു വേണു പറഞ്ഞു. ബോട്ടുകളും ഹോട്ടലുകളും വാട്ടർ സ്പോർട്സും എല്ലാമായി സംരംഭകർ എത്തണം. അതിനുള്ള പ്രവർത്തനങ്ങളും നടത്തും.മാഹി, വളപട്ടണം, കവ്വായി, പഴയങ്ങാടി, കുപ്പം, അഞ്ചരക്കണ്ടി പുഴയോരങ്ങളിലും ദ്വീപുകളിലുമായി 30 ബോട്ട് ജെട്ടികളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് നിർമിക്കുന്നത്. ഇതിൽ 20 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 16 എണ്ണം വൈകാതെ ഉദ്ഘാടനത്തിന് ഒരുങ്ങും.
ശ്രീകണ്ഠപുരം മലപ്പട്ടം മുനമ്പുകടവ്, കോവുന്തല, അഞ്ചരക്കണ്ടി പുഴയിലെ ധർമടം, പിണറായി ചേരിക്കൽ, പാറപ്രം, മാഹി പുഴയിലെ പാത്തിക്കൽ, പെരിങ്ങത്തൂർ, നീലേശ്വരം കോട്ടപ്പുറം, കവ്വായിലെ കാലിക്കടപ്പുറം, വലിയപറമ്പിലെ മാടക്കൽ അടക്കം, രാമന്തളി പുഴയിലെ പുന്നക്കടവ് തുടങ്ങിയ ജെട്ടികളാണ് പൂർത്തിയാകുന്നത്.
വളപട്ടണം പുഴയിലെ ഭഗത്‌സിങ്, എകെജി, സിഎച്ച് ദ്വീപുകളിൽ സഞ്ചാരികൾക്കുള്ള വിനോദോപാധികൾ ഒരുക്കൽ, കൊളച്ചേരി, പാമ്പുരുത്തി, മയ്യിൽ, പട്ടുവം, വലിയപറമ്പ് പ്രദേശങ്ങളിലുള്ളവർക്ക് ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട പരിശീലനം, ബിആർഡിസി മാതൃകയിൽ കോർപറേഷൻ, വാട്ടർ സ്പോർട്സ് ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കാൻ പറ്റുന്ന കൂടുതൽ സംരംഭങ്ങൾ തുടങ്ങിയ ആശയങ്ങളാണ് പരിഗണനയിലുള്ളത്.
വിനോദസഞ്ചാര വകുപ്പിന്റെ സജീവ ഇടപെടലിലൂടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് സന്ദർശന ലക്ഷ്യം. അസിസ്റ്റന്റ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ കെ.സി.ശ്രീനിവാസൻ, ടൂറിസം വകുപ്പിന്റെയും മലനാട് റിവർ ക്രൂസിന്റെയും പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.