തലശേരി: മദ്യത്തിനും ലഹരിക്കുമെതിരേയുള്ള ബോധവത്കരണം ഇന്നിന്റെ അനിവാര്യതയാണെന്നും ലഹരി വ്യാപനത്തിന് തടയിടാൻ ഒരു പരിധിവരെ ബോധവത്കരണത്തിലൂടെ സാധിക്കുമെന്നും തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട്.
മദ്യത്തിനും ലഹരിക്കുമെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടിയുടെ കണ്ണൂർ-കാസർഗോഡ് ജില്ലാതല ഉദ്ഘാടനം തലശേരി സന്ദേശ് ഭവനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അതിരൂപത ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ഫിലിപ്പ് കവിയിൽ, ഫാ. മാത്യു കാരിക്കൽ, എം.എൽ. ജോയ് എന്നിവർ പ്രസംഗിച്ചു. 30 ദിന കർമപദ്ധതി മാർഗരേഖ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു.
ചെമ്പന്തൊട്ടി മേഖല സമ്മേളനത്തോടെ ബോധവത്കരണ മാസാചരണത്തിന് സമാപനമാകും. സമാപനസമ്മേളനം നിയുക്ത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ശ്രീകണ്ഠപുരം നഗരസഭ, ഉളിക്കൽ, നടുവിൽ, ഈസ്റ്റ് എളേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 30 ഗ്രാമങ്ങളിലാണ് ബോധവത്കരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങളുമായി സംവാദം, യൂണിറ്റ് രൂപീകരണം, മദ്യപർക്ക് ചികിത്സ, ശാഖാസന്ദർശനങ്ങൾ, മേഖലാ സമ്മേളനം എന്നിവ നടക്കും.