ഇന്ത്യൻ വ്യോമയാന മേഖലയിൽ കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ; അൽഹിന്ദ് എയർ ഉൾപ്പെടെ രണ്ട് എയർലൈനുകൾക്ക് എൻഒസി അനുവദിച്ചു

വ്യോമയാന മേഖലയെ ഒന്നാകെ പിടിച്ചുലച്ച ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് രണ്ട് എയർലൈനുകൾക്ക് എൻഒസി അനുവദിച്ച് കേന്ദ്രം. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്കാണ് സർക്കാർ എൻഒസി നൽകിയിരിക്കുന്നത്. വ്യോമയാന മേഖലയിലെ കുത്തക ഒഴിവാക്കാനാണ് നീക്കമെന്നാണ് വിലയിരുത്തൽ.
കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ സംരംഭമാണ് ‘അൽ ഹിന്ദ് എയർ. പുതിയ കമ്പനികൾ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കാനും വിമാന നിരക്ക് കുറയാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിൽ നിലവിലുള്ള മത്സരമില്ലായ്മ പരിഹരിക്കാനാണ് ഈ നീക്കം.
ഇന്ത്യൻ വ്യോമയാന വിപണിയിൽ ഏകദേശം 65% വിപണി വിഹിതവുമായി ഇൻഡിഗോ ആണ് മുന്നിലുള്ളത്. തൊട്ടുപിന്നാലെയുള്ളയുള്ള എയർ ഇന്ത്യ ഗ്രൂപ്പിന് ഏതാണ്ട് 27% വിഹിതമാണുള്ളത്. ബാക്കിയുള്ളത് ചെറിയ വിമാനക്കമ്പനികളുടേതാണ്. അതായത് ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും ആധിപത്യം ഇന്ത്യൻ ആകാശത്ത് ഏതാണ്ട് 92% വരും. അതുകൊണ്ട് തന്നെ പുതിയ കമ്പനികളുടെ വരവ് ഈ മേഖലയിൽ കൂടുതൽ മത്സരമുണ്ടാക്കാൻ സഹായിക്കും.




