ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി; ആംബുലൻസ് ലഭിച്ചില്ല, ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരന് ചികിത്സ കിട്ടാതെ മരിച്ചു. സീവുഡ്സ്എന്‍ആര്‍ഐ സ്വദേശി ഹര്‍ഷ് പട്ടേല്‍ (25) ആണ് മരിച്ചത്. ഹര്‍ഷ് പട്ടേലിന്റെ മരണത്തില്‍ റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ചെമ്പൂരില്‍ നിന്ന് പന്‍വേലിലേക്കു ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹര്‍ഷിനെ ഉടൻ തന്നെ വാശി സ്റ്റേഷനില്‍ ഇറക്കുകയും അവിടത്തെ അടുത്തുള്ള ആംബുലന്‍സില്‍ കയറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ സമീപത്തുണ്ടായിരുന്നില്ല. കുറച്ചു നേരം കാത്തിട്ടും ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പില്‍ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്ട്രെച്ചര്‍, വീല്‍ചെയര്‍, ഫസ്റ്റ് എയ്ഡ് ബോക്സ് സിപിആര്‍ പരിശീലനം ലഭിച്ച റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവയൊന്നും വാശി റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അടിയന്തര പരിചരണവും ചികിത്സയും ലഭിക്കാതെയാണ് ഹര്‍ഷ് പട്ടേല്‍ മരിച്ചതെന്നും സഹോദരി അമിക ആരോപിച്ചു.




