ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് ആറളം ഫാം വഴി ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രവേശനം പ്രതിരോധിക്കാൻ വനാതിർത്തിയിൽ 10.5 കിലോമീറ്റർ ആനമതിൽ തന്നെ നിർമിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. മേഖലയിലെ ജനങ്ങളുടെ ആശങ്കയും ആനമതിൽ തന്നെ പണിയണമെന്ന ആവശ്യവും പ്രമേയമായി സർക്കാരിനു സമർപ്പിക്കണമെന്ന് യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ആനമതിലിനായി 22 കോടിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ശേഷം ജനപ്രതിനിധികളെ പോലും അറിയിക്കാതെ ചില ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് യോഗം ചേർന്ന് ആനമതിലിന് പകരം മറ്റ് സംവിധാനങ്ങൾ ഉണ്ടോയെന്നറിയാൻ ചർച്ച നടത്തുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ആനമതിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകരുതെന്നും വന്യമൃഗശല്യം തടയാൻ ആനമതിൽ മാത്രമാണ് ഫലപ്രദമെന്നും വികസന സമിതിയോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരിൽ ചിലർ ആനമതിൽ അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങളും താലൂക്ക് വികസന സമിതിയുടെ വികാരവും ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് തഹസിൽദാർക്ക് യോഗം നിർദേശം നൽകി.
ഇരിട്ടി കുന്ന് റോഡിലേക്ക് ഇടിയുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആവശ്യപ്പെട്ടു. മണ്ണിടിച്ചൽ തടയാൻ റെയിൽവെ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ ഇവിടേയും നടപ്പാക്കണം. കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായി വരുന്നതിനാൽ സംരക്ഷണ ഭിത്തിയുടെ നിർമാണം കൂടി പ്രവൃത്തിയുടെ ഭാഗമാക്കാനുള്ള നടപടി ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ആവശ്യങ്ങളും പരാതികളിലും എടുത്ത തീരുമാനങ്ങൾ അടുത്ത യോഗത്തിൽ അറിയിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് സിപിഎം പ്രതിനിധി കെ.ശ്രീധരൻ ആവശ്യപ്പെട്ടു. കെഎസ്ടിപി റോഡിൽ സ്ഥാപിച്ച വഴിവിളക്കുകൾ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വഴിവിളക്കുകൾ കത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നടപടികൾ ഉണ്ടാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇബ്രാഹിം മുണ്ടേരിയും ബിജെപി പ്രതിനിധി വി.വി.ചന്ദ്രനും ആവശ്യപ്പെട്ടു.
അമ്പായത്തോട് മുതൽ റോഡിന്റെ ഇരുവശങ്ങളിലും വളർന്നു നില്ക്കുന്ന കാടുകൾ വെട്ടിതെളിക്കാനുള്ള നടപടികൾ ഉണ്ടാക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു. മേഖലയിലെ എല്ലാ റോഡുകളിലെയും കാടുകൾ വൃത്തിയാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കണമെന്ന് എംഎൽഎ നിർദേശിച്ചു. യോഗത്തിൽ തഹസിൽദാർ സി.വി പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജേഷ്, പി.ശ്രീമതി, ബി.ഷംസുദ്ദീൻ, എസ്.ഐ കെ. മനോജ്, ഡെപ്യൂട്ടി തഹസിൽദാർ എ.വി.പത്മാവതി തുടങ്ങി യവർ പങ്കെടുത്തു.