ഇരിട്ടി: ഇരിട്ടി-വീരാജ് പേട്ട അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടത്ത് വാഹനപരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കുമായി കർണാടക ആരംഭിക്കുന്ന സ്ഥിരംസംവിധാനം അടുത്തയാഴ്ച പ്രവർത്തനം തുടങ്ങും. മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിനു സമീപം കണ്ടെയ്നർ സംവിധാനത്തിലുള്ള ഓഫീസാണ് പ്രവർത്തിക്കുക.
ഇവിടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ച കോവിഡ് സർട്ടിഫിക്കറ്റ് പരിശോധനാസംവിധാനം പുതിയ ഓഫീസിലേക്കു മാറ്റാനാണ് തീരുമാനം.
ഭാവിയിൽ വാഹനപരിശോധനയ്ക്കുള്ള സ്ഥിരം സംവിധാനമായി ഇതിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നിരീക്ഷണ കാമറകൾ ജില്ലാ ആസ്ഥാനമായ മടിക്കേരിയിലെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പരിശോധനയുടെ മറവിൽ ഇപ്പോഴത്തെ താത്കാലിക ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് ചില സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായുള്ള പരാതികൾ ഉയർന്നിരുന്നു. നേരത്തെ ചുരം റോഡിൽ വാഹനഗതാഗതം പൂർണമായും നിരോധിച്ച സമയത്ത് മാക്കൂട്ടം ചെക്ക് പോസ്റ്റ് വഴി പണം വാങ്ങി ചില ജീവനക്കാർ വാഹനം കടത്തിവിട്ടിരുന്നു. ഇതു പരാതിയായി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ചെക്ക് പോസ്റ്റിൽ ചുമതലയുണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോൾ മാക്കൂട്ടം ചുരം പാതയിൽ കർണാടക മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാസംവിധാനങ്ങൾ ഒന്നുമില്ല. വനത്തിനുള്ളിലൂടെയുള്ള പാതയായതിനാൽ മാക്കൂട്ടത്തും പെരുമ്പാടിയിലും വനം വകുപ്പിന്റെ ചെക്ക് പോസ്റ്റാണ് പ്രവർത്തിക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന് ചരക്കുവാഹനങ്ങളും യാത്രാവാഹനങ്ങളും അതിർത്തി കടന്ന് പ്രവേശിക്കുന്ന മേഖലയിൽ വാഹനപരിശോധനയ്ക്കുള്ള സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം നേരത്തെയും ഉയർന്നിരുന്നു. ഇപ്പോൾ കോവിഡ് പരിശോധനയുടെ പേരിൽ തുടങ്ങുന്ന പരിശോധനാ സംവിധാനത്തോടനുബന്ധിച്ച് വൈകാതെ വാഹന പരിശോധനാ ക്രമീകരണവും ഏർപ്പെടുത്തും.
കേരള അതിർത്തിയിൽ കൂടുതൽ പിടിമുറുക്കാനുള്ള അവസരമായി പുതിയ സംവിധാനത്തെ പ്രയോജനപ്പെടുത്താനുള്ള നീക്കവും ഇതിനു പിന്നിലുണ്ട്. കൂട്ടുപുഴ പാലം കടന്ന് മാക്കൂട്ടത്തെ ബാരാപോൾ പുഴയോരത്തെ കേരളത്തിന്റെ റവന്യൂ ഭൂമി മുഴുവൻ തങ്ങളുടേതാണെന്നാണ് കർണാടക വനംവകുപ്പിന്റെ അവകാശവാദം. ഈ വാദം ഉയർത്തിയാണ് രണ്ടു വർഷത്തോളം കൂട്ടുപുഴ പാലത്തിന്റെ നിർമാണം കർണാടക വനംവകുപ്പ് തടഞ്ഞത്.
previous post