മരിച്ച് വീഴുന്ന കുഞ്ഞുങ്ങൾ; ഉള്ളുലയ്ക്കുന്ന ഗാസ

കുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള മനുഷ്യകരെ നിർദാക്ഷിണ്യം കൊല്ലുന്ന സയണിസ്റ്റ് ഭീകരത മാറ്റമില്ലാതെ ക്രൂരനൃത്തം ചെയ്യുന്നു. വിശന്നൊട്ടിയ വയറുമായി കിട്ടയതെല്ലാം കൂട്ടിപ്പെറുക്കി ജനിച്ച മണ്ണിൽ നിന്നും പലായനം ചെയ്യുകയാണ് ഗാസയിലെ മനുഷ്യർ. ഒരു നാടിനെ ഒന്നാകെ ഇല്ലാതാക്കി പുതിയൊരു നഗരം നിർമിക്കാനുള്ള തത്രപ്പാടിലാണ് ഇസ്രായേൽ സൈന്യവും അവരെ പിന്തുണക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളും. അതിന് മുമ്പ് ഗാസയിലെ അവസാന മനുഷ്യനെയും ഇല്ലാതാക്കാനാണ് കരയാക്രമണം ആരംഭിച്ചത്. പലസ്തീൻ മണ്ണ് ഉഴുതുമറിച്ച് രക്തക്കൊതി തീരാത്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവിടുത്തെ മനുഷ്യരുടെ രക്തക്കറ പുരണ്ട നഗരമാണ് നിർമിക്കുന്നത്.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വംശഹത്യ ഇന്നേക്ക് 715 ദിവസമായി തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 91 പേരാണ് കൊല്ലപ്പെട്ടത്. അതിൽ 76 പേർ കൊല്ലപ്പെട്ടത് ഗാസസിറ്റിയിലെ ബോംബാക്രമണത്തിലാണ്. 65208 മനുഷ്യരാണ് ഈ 715 ദിവസങ്ങൾക്കിടയിൽ മാത്രം കൊല്ലപ്പെട്ടത്. ഇതിൽ 20000 ത്തോളവും കുഞ്ഞുങ്ങളാണ്. പതിനായിരത്തിലധികം സ്ത്രീകളാണ്. കൊടിയ പട്ടിണിയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചത് 428 പേരാണ്. രണ്ട് ലക്ഷത്തോളം മനുഷ്യർക്കാണ് ഈ ദിവസങ്ങളിൽ ഗുരുതര പരുക്കേറ്റത്.




