കോവിഡ് ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തെ ചെറുകിട വ്യവസായ- വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടവർ പട്ടിണിയിലേക്കു നീങ്ങുകയാണെന്ന കടുത്ത വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി കെ.കെ. ശെെലജ നിയമസഭയിൽ.
ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കവേയാണു ലോക്ഡൗണ്‍ പ്രതിസന്ധിയിൽ ജനങ്ങൾ നേരിടുന്ന ദുരിതം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഭരണ കക്ഷി അംഗം തന്നെ രംഗത്തെത്തിയത്. കോവിഡുമായി ബന്ധപ്പെട്ട ഒന്നാം ലോക്ഡൗണിൽ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഒപ്പം ഇളവുകളും നൽകാൻ സർക്കാരിൽ സമ്മർദം ചെലുത്തി ആരോഗ്യമന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമായിരുന്നു കെ.കെ. ശെെലജ കാഴ്ചവച്ചത്.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ചെറുകിട ഇടത്തരം വ്യവസായ -വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിൽ അടക്കമുള്ള ജീവനക്കാർ പട്ടിണിയിലാകുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. കിറ്റ് നൽകുന്നതു മൂലമാണ് ജനം പട്ടിണിയിലാകാത്തത്. എംഎസ്എംഇ മേഖലയ്ക്കൊപ്പം പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും ശെെലജ ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ അടക്കം തകർക്കുന്ന നിലപാടാണു ലോക്ഡൗണ്‍ വഴി സർക്കാർ സ്വീകരിച്ചു വരുന്നതെന്നു വ്യാപാരി- വ്യവസായി ഏകോപന സമിതി അടക്കം വിമർശനമുന്നയിച്ചിരുന്നു. സാന്പത്തികമായി ഏറെ മുന്നാക്കം നിന്ന കേരളത്തെ പട്ടിണിയിലേക്കു തള്ളിവിട്ട് എല്ലാ വ്യാവസായ സ്ഥാപനങ്ങളും തകർക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം പ്രതിപക്ഷം ഏറെ നാളായി നിയമസഭയിലും പുറത്തും ഉന്നയിച്ചു വരുന്നതിനു പിന്നാലെയാണു ഭരണപക്ഷത്തു നിന്നുള്ള സർക്കാർ നടപടിക്കെതിരേയുള്ള വിമർശനവുമായി ശെെലജ രംഗത്ത് എത്തിയതെന്നതും ശ്രദ്ധേയമായി. ഖാദി- കൈത്തറി- കശുവണ്ടി- ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്നു വ്യവസായ മന്ത്രി പി. രാജീവ് മറുപടി നൽകി.