Uncategorized

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു, പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്/കണ്ണൂര്‍: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരന്‍റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കണ്ണൂരിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ പ്രമോദിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മൃതദേഹത്തിന്‍റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിൽ കണ്ടശേഷമാണ് പ്രമോദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന സഹോദരൻ പ്രമോദിനെ സംഭവത്തിനുശേഷം കാണാതായിരുന്നു.

പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് കാണാതായ പ്രമോദിന്‍റേതാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശ്ശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 62 വയസുള്ള പ്രമോദിന്‍റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദായിരുന്നു. ഇതിന് കഴിയാത്തതിനെ തുടര്‍ന്ന് രണ്ടുപേരെയും പ്രമോദ് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button