IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ ഗോപിനാഥിന്റെ മടക്കം. ഹാർവാഡിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഇനാഗുറൽ ഗ്രിഗറി, അനിയ കോഫെ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്നാവും ഇനി ഗീതാ ഗോപിനാഥിന്റെ വിലാസം.ഐഎംഎഫിലെ ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായിരുന്ന ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചത് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയാണ്. 2019ലാണ് ഹാർവാഡിലെ അധ്യാപനത്തിൽ നിന്ന് ലീവെടുത്ത് ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യ നിധിയിലെ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീതാ ഗോപിനാഥ്. 2022ലാണ് ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഒമ്പത് വർഷമാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിനൊപ്പമുണ്ടായിരുന്നത്.
മികച്ച സഹപ്രവർത്തകയും അസാധാരണമായ ബൗദ്ധിക ശേഷി പ്രകടിപ്പിക്കുന്ന നേതാവുമാണ് ഗീതാ ഗോപിനാഥെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഫണ്ട് വിനിയോഗം, രാജ്യാന്തര സാന്പത്തിക ശാസ്ത്രം, പ്രൊഫഷണലിസം എന്നിവയിൽ അനിതരസാധാരണമായ മികവ് പുലർത്തുന്നയാളാണ് ഗീതാ ഗോപിനാഥെന്നും പകർച്ചവ്യാധി,ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ, ജീവിതച്ചെലവ് പ്രതിസന്ധി, ആഗോള വ്യാപാര മേഖലയിലെ പ്രതിസന്ധി എന്നിവയുടെ കാലത്ത് ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയരൂപീകരണം ഐഎംഎഫിന് ഏറെ സഹായകമായെന്നും ജോർജീവ പറഞ്ഞു. ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയ രൂപീകരണത്തെ ഏറെ ആദരവോടെയാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പരാധീനതയിൽ പെട്ട അർജന്റീനയ്ക്കും യുദ്ധ ഭീതിയിലാഴ്ന്ന യുക്രെയ്നും ഫണ്ടുകൾ അനുവദിക്കുന്നതിൽ ഗീതാ ഗോപിനാഥ് കാട്ടിയ അവധാനതയെയും ജോർജീവ പ്രശംസിച്ചു. ജി 7, ജി 20 പോലെയുള്ള രാജ്യാന്തര കൂട്ടായ്മകളിൽ ഐഎംഎഫിനെ ക്രിയാത്മകമായി പ്രതിനിധീകരിക്കാനും ഗീതാ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ടെന്നും ജോർജീവ.




