കണ്ണൂർ: കാട്ടാനകൾ ജനവാസകേന്ദ്രത്തിലെത്തി മനുഷ്യജീവനും സ്വത്തിനും നാശം വരുത്തുന്നതു തടയാൻ ശാസ്ത്രീയരീതികളെല്ലാം പരീക്ഷിച്ചു പരാജയപ്പെട്ടതോടെ കർണാടക വനംവകുപ്പ് പഴയ രീതിയായ തേനീച്ച ഫെൻസിംഗിലേക്ക് മടങ്ങുന്നു.
ബന്ദിപുർ, നാഗർഹൊള വനമേഖലയിലും ഉത്തര കന്നഡ ജില്ലയിലും ഈ സംവിധാനം വിജയകരമാണെന്ന് തെളിഞ്ഞതായി വനംവകുപ്പ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. തുന്പിക്കൈക്കുള്ളിൽ കയറി അസ്വസ്ഥത സൃഷ്ടിക്കുമെന്നതിനാൽ കാട്ടാനകൾ തേനീച്ചകളെ വല്ലാതെ ഭയക്കുന്നുവെന്നതാണ് തേനീച്ച ഫെൻസിംഗിന്റെ അടിസ്ഥാന ആശയം. വനാതിർത്തിയിലെ മുള്ളുവേലികളിൽ ഇടവിട്ട് തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്നതാണ് ഈ രീതി. തേനീച്ചകളുടെ സാന്നിധ്യം അറിയുന്നതോടെ കാട്ടാനകൾ പിന്മാറുന്നു. മഹാരാഷ്ട്രയിൽ കാട്ടാനശല്യമുള്ള മേഖലകളിൽ ഈ രീതി പരീക്ഷിച്ചു വിജയിച്ചതോടെയാണ് കർണാടക വനംവകുപ്പും പഴയ രീതിയിലേക്ക് മടങ്ങിത്തുടങ്ങിയിരിക്കുന്നത്. സർക്കാരിന് വലിയ ചെലവില്ലാതെ നടപ്പാക്കാവുന്ന പദ്ധതിയാണെന്നതും തേനീച്ച ഫെൻസിംഗിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. കെനിയ പോലുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കാട്ടാനപ്രതിരോധത്തിന് കർഷകർ തേനീച്ച ഫെൻസിംഗ് രീതിയാണ് നടപ്പാക്കിവരുന്നത്. വനംവകുപ്പിന് നേരിട്ടോ വനാതിർത്തികളിൽ താമസിക്കുന്നവരെ ഉപയോഗിച്ചോ തേനീച്ചപ്പെട്ടികൾ സ്ഥാപിക്കാവുന്നതാണ്. ഇതുവഴി ശുദ്ധമായ തേൻ ലഭിക്കുമെന്നു മാത്രമല്ല വനമേഖലയായതിനാൽ പരാഗണപ്രക്രിയ വേഗത്തിലാകുമെന്നും വനംവകുപ്പധികൃതർ സാക്ഷ്യപ്പെടുത്തുന്നു.