മട്ടന്നൂർ: മട്ടന്നൂരിൽ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നു. കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡും (കെ.എ.എൽ) ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്നാണ് കീഴല്ലൂർ പഞ്ചായത്തിലെ മിനി വ്യവസായ പാർക്ക് കേന്ദ്രീകരിച്ച് സംരംഭം തുടങ്ങുന്നത്. ഈവർഷം തന്നെ ഉൽപാദനം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു.
തുടക്കത്തിൽ 3 മോഡലുകളിലുള്ള സ്‌കൂട്ടറുകളാണ് കമ്പനി നിർമ്മിക്കുക. 46000, 52000, 58000 രൂപ എന്നിങ്ങനെയായിരിക്കും വില. കമ്പനിയിൽ കെ.എ.എല്ലിന് 26 ശതമാനം ഓഹരിയും ലോർഡ്‌സിന് 74 ശതമാനം ഓഹരിയുമാണ് ഉണ്ടായിരിക്കുക. കമ്പനി പ്രവർത്തനം തുടങ്ങുന്നതോടെ നേരിട്ട് 71 പേർക്കും പരോക്ഷമായി 50ലധികം പേർക്കും തൊഴിൽ ലഭിക്കും. 11.94 കോടി രൂപ ചെലവിട്ടാണ് ഫാക്ടറി തുടങ്ങുന്നത്.
ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ കിലോമീറ്ററിന് 50 പൈസയിൽ താഴെ മാത്രം ചെലവ് വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഭാവിയിൽ വലിയ സാധ്യതകളാണുള്ളത്. കെ.എ.എല്ലിന്റെ തന്നെ നീംജി ഇലക്ട്രിക്കൽ ഓട്ടോറിക്ഷയ്ക്ക് വലിയ സ്വീകാര്യതയാണ്. റിക്ഷ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.