Uncategorized

സംസ്ഥാനത്തിൻ്റെ എല്ലാ ആവശ്യങ്ങളും ഉന്നയിക്കുമെന്ന് ധനമന്ത്രി ബാലഗോപാൽ; നിർമല സീതാരാമനുമായി കൂടിക്കാഴ്ച തുടങ്ങി

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലും തമ്മിലുള്ള യോഗം ദില്ലിയിൽ തുടങ്ങി. യോഗത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട സംസ്ഥാന ധനമന്ത്രി കേരളവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും യോഗത്തിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കി. നികുതി വിഹിതം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കേന്ദ്രത്തിൽ നിന്നുള്ള നികുതി ലഭ്യതയിൽ കുറവ് വന്നിട്ടുണ്ട്. ജിഎസ്ടി കണക്കുകൂട്ടുന്നതിലും ചില പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ ജി എസ് ടിയിൽ ചില പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ 965 കോടി കുറഞ്ഞു. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് സംബന്ധിച്ചും പ്രശ്നങ്ങളുണ്ട്. ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്ത് കേന്ദ്ര ധനമന്ത്രിക്ക് നൽകും. വിദേശ സഹായത്തിലെ വിവേചനത്തിൽ സംസ്ഥാനത്തിൻ്റെ ആവശ്യം ആവർത്തിക്കും. മഹാരാഷ്ട്രയ്ക്ക് നൽകുന്നതിനെ അല്ല എതിർക്കുന്നത്. അനുമതി നൽകിയിരുന്നു എങ്കിൽ പ്രളയത്തെയെല്ലാം ഇതിലും നന്നായി നേരിടാൻ കഴിയുമായിരുന്നു. വയനാട് ദുരന്തസമയത്തും തുക ലഭിക്കുമായിരുന്നു. ഈ നിലയിലുള്ള വിവേചനം പാടില്ലെന്നും ബാലഗോപാൽ പറഞ്ഞു.

കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണണം. എഫ്സിആർഎ ലൈസൻസ് വെറും സാങ്കേതിക കാരണമായി പറയുന്നതാണ്. ലൈസൻസ് എടുത്താലേ കൊടുക്കു എന്ന് നേരത്തെ പറഞ്ഞിട്ടില്ല. നേരത്തെ ഇങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നില്ല. സർക്കാരിൻറെ അക്കൗണ്ടിലേക്ക് പണം വരുമ്പോൾ സുതാര്യത ഉറപ്പാക്കപ്പെടണം. അതിനു സംവിധാനങ്ങൾ ഉണ്ട്. ക്ഷേമപെൻഷൻ വിതരണം കേരളത്തിൽ മാതൃകാപരമായി നടക്കുന്നു. അത് കോൺഗ്രസിന് ഇഷ്ടപ്പെടുന്നില്ല. അടിസ്ഥാന രഹിതമായ പ്രസ്താവനയാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. തിരഞ്ഞെടുപ്പുകളിൽ കുറേക്കാലമായി ഇത് തുടരുകയാണ്. വികസനത്തെക്കുറിച്ചും ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും ഒന്നും പറയാനില്ലാത്തത് കൊണ്ടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button