ദേശീയ അവാര്‍ഡ് നഷ്ടപ്പെട്ടത് ലോബിയിംഗില്‍, അത് മമ്മൂട്ടിക്ക് കിട്ടി: വെളിപ്പെടുത്തി പരേഷ് റാവല്‍

ദില്ലി: മികച്ച നടനുള്ള ദേശീയ അവാർഡ് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് മുതിർന്ന നടൻ പരേഷ് റാവലിന്റെ വെളിപ്പെടുത്തല്‍. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്നാണ്. 1990 കളുടെ തുടക്കത്തിൽ നടന്ന ഒരു സംഭവത്തെത്തുടർന്നുണ്ടായ ആശയക്കുഴപ്പത്തെയും നിരാശയെയും കുറിച്ച് ബോളിവുഡിലെ പ്രമുഖതാരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
“1993-ലോ 1994-ലോ ഞാൻ മൗറീഷ്യസിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു. രാവിലെ 7:30-ഓ 8-ഓടെ, മുകേഷ് ഭട്ടിന്റെ ഒരു കോൾ എനിക്ക് ലഭിച്ചു. അദ്ദേഹം ചോദിച്ചു, ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ, എഴുന്നേൽക്കൂ. സർ എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു’ താരം പറഞ്ഞു. അതിന് ശേഷം വാർത്തകൾ മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു കോള്‍ റാവലിന് ലഭിച്ചു – ഇത്തവണ ചലച്ചിത്ര നിർമ്മാതാവ് കൽപ്പന ലാജ്മിയിൽ നിന്നായിരുന്നു അത്. സർദാർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി അവർ അദ്ദേഹത്തോട് പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഇപ്പോഴും ഉറപ്പില്ലെങ്കിലും. ചിലരോട് വിളിച്ച് അന്വേഷിച്ചെന്ന് പരേഷ് റാവല്‍ പറഞ്ഞു. സര്‍ദാര്‍ കേതന് മേത്തയുടെ ചിത്രം ആയിരുന്നു. അതിന് തന്നെയാണോ പുരസ്കാരം എന്ന് കൽപ്പന ലാജ്മിയോട് ചോദിച്ചു. അത് തന്നെ എന്ന് അവര്‍ ഉറപ്പിച്ചുവെന്ന് നടന് പറഞ്ഞു.




