വാഹനാപകട കേസ് രേഖകൾ നൽകാൻ കൈക്കൂലി; പൊലിസുകാരൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലിസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒയും കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ജി.ബി. ബിജുവിനെയാണ് (53) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിലാണ് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണ വേളയിൽ പരിക്കേറ്റയാളെ ബിജു ഫോണിൽ നിരന്തരം ബന്ധപ്പെടുകയും, ഇൻഷുറൻസ് ക്ലെയിം ലഭിക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്ന അഭിഭാഷകന് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ ഇതിന് തയാറായിരുന്നില്ല. തുടർന്ന് പരാതിക്കാരൻ മറ്റൊരു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിക്കുകയായിരുന്നു.
കേസ് രേഖകളുടെ പകർപ്പുകൾ നൽകുന്നതിനായി ബിജു പുതിയ അഭിഭാഷകനെ ഫോണിൽ വിളിച്ച് ഇരുപതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക കൈവശമില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന്, ഒരു ഫയലിന്റെ ആദ്യ ഗഡുവായി പതിനായിരം രൂപ വെള്ളിയാഴ്ച നൽകണമെന്ന് ബിജു നിർദ്ദേശിച്ചു.
ഇതുസംബന്ധിച്ച് അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി തുകയായ പതിനായിരം രൂപ വാങ്ങുന്നതിനിടയിലാണ് ബിജു വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.



