തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം, ഇപ്പോഴും പണി തീർന്നില്ല; മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കരാർ വ്യവസ്ഥകൾ അട്ടിമറിച്ചെന്നും അഴിമതി നടന്നെന്നും കാണിച്ച് കെ ജയന്ത് എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത റോഡിൽ ഇപ്പോഴും പണികൾ പോലും പൂർത്തിയായിട്ടില്ല. റോഡ് നിർമ്മാണത്തിലെ അപാകതകൾ വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് നിർമ്മാണത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നത്. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെ 24 മീറ്റര്‍ വീതിയില്‍ 8.4 കിലോമീറ്ററിലാണ് നാലുവരിപ്പാത. ഇരുവശത്തുമായി രണ്ട് മീറ്റർ വീതിയിൽ നടപ്പാതയും ഓവുചാലും യൂട്ടിലിറ്റി ഡെക്റ്റും പദ്ധതിയുടെ ഭാഗമാണ്. 250 മീറ്റർ ഇടവിട്ട് ക്രോസ് ഡക്ടുകളുമുണ്ട്. ഏഴ് സിഗ്നലുകളും 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും 350 തെരുവു വിളക്കുകളും പദ്ധതിയിലുണ്ട്. നടപ്പാതയ്ക്ക് പുറത്ത് അരമീറ്റർ വീതിയിൽ മണ്ണിട്ട് ബലപ്പെടുത്തിയ ഇടത്ത് വൈദ്യുതി പോസ്റ്റുകളും ജംഗ്ഷനുകളിൽ കൾവേർട്ടും പദ്ധതിയിൽ ഉൾപ്പെടുന്നു.




