മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് നിലപാട് തേടി മന്ത്രി കിരൺ റിജിജു; നവരാത്രിക്ക് മുമ്പ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ നീക്കം

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പിരിച്ചുവിട്ട് വിജ്ഞാപനം ഇറക്കാനുള്ള നടപടി വൈകിക്കുന്നതിനിടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ നീക്കം തുടങ്ങി സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് നിലപാട് തേടിയതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. നവരാത്രിക്ക് മുന്‍പ് സമ്മേളനം വിളിച്ച് ചേര്‍ത്ത് വിവാദമായ മണ്ഡല പുനര്‍ നിര്‍ണയ ബില്ല് കൊണ്ടുവരാനാണെന്നാണ് സൂചന.വര്‍ഷകാല സമ്മേളനം അവസാനിച്ചത് കഴിഞ്ഞ 13നായിരുന്നു. 32 ദിവസം പിന്നിടുമ്പോഴും പ്രറോഗ് ചെയ്തിട്ടില്ല. സാധാരണ ഒരാഴ്ചക്കുള്ളില്‍ സമ്മേളനം അവസാനിപ്പിച്ചതായുള്ള വിജ്ഞാപനം രാഷ്ട്രപതി ഇറക്കേണ്ടതാണ്. 2015ല്‍ ജിഎസ്ടി ബില്ല് പാസാക്കാന്‍ 28 ദിവസം കാത്തിരുന്ന് പരാജയപ്പട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം മണ്ഡല പുനര്‍ നിര്‍ണയ ബിൽ പാസാക്കാനാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനിടെയാണ് പ്രത്യേക സമ്മേളനം ചേരാനുള്ള നീക്കമാണെന്ന സൂചന പുറത്ത് വരുന്നത്. നവരാത്രി തുടങ്ങുന്ന അടുത്ത 11ന് മുന്‍പ് സമ്മേളനം നടത്താനാകുമോയെന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. വിജ്ഞാപനം ഇറക്കാത്തതിനാല്‍ ഷോര്‍ട്ട് നോട്ടീസ് നല്കി സമ്മേളനം ചേരാന്‍ കഴിയും.
രണ്ട് ദിവസത്തെ സമ്മേളനം വിളിച്ച് മണ്ഡല പുനര്‍ നിര്‍ണയ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസിന് സന്ദേശം കൈമാറിയെങ്കിലും അജണ്ട വ്യക്തമാക്കിയിട്ടില്ല. ഖര്‍ഗെയുടെ ഓഫീസ് മറുപടി നല്‍കിയിട്ടില്ല. പ്രത്യേക സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ അജണ്ടയെങ്കില്‍ സര്‍വകക്ഷി യോഗം ചേരണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം മണ്ഡല പുനര്‍ നിര്‍ണയ ബിൽ പാസാകണമെങ്കില്‍ സര്‍ക്കാരിന് ലോക് സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കണം




