സൗദിയിൽ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു ഇന്ത്യക്കാരനടക്കം മൂന്ന് പേർ തൽക്ഷണം മരിച്ചു. ഖത്തർ അതിർത്തിയോട് ചേർന്നുള്ള അൽ അഹ്സ-സൽവ റോഡിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നിർമാണ കമ്പനി ജീവനക്കാർ ജോലിസ്ഥലത്തേക്ക് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ റോഡിലുണ്ടായിരുന്ന ഒട്ടകക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ ഗംഗാരാജം സുനഗപക്ക (52), പാകിസ്താൻ പൗരന്മാരായ ഹസൻ അക്തർ അസീസുറഹ്മാൻ (49), റിസ്വാൻ അലി ഷേർറഹ്മാൻ (47) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു ജീവനക്കാരനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം പൂർണമായും തകർന്നു. അൽ അഹ്സയിലെ കമ്പനി പദ്ധതി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മരിച്ച തെലങ്കാന സ്വദേശിയുടെ തുടർ നിയമനടപടികൾ ഒ.ഐ.സി.സി വെൽഫെയർ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ അൽ അഹ്സയിൽ പുരോഗമിക്കുന്നു.




