നരേന്ദ്ര മോദിക്ക് അധികാരത്തിൽ കാൽനൂറ്റാണ്ട്, ‘സേവാ സങ്കൽപ് അഭിയാനു’മായി ബിജെപി; മാസം നീളുന്ന പരിപാടികൾക്ക് സെപ്റ്റംബർ 17ന് തുടക്കം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി ഭരണത്തലപ്പത്ത് 25 വർഷം തികയ്ക്കുന്നതിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ബഹുജന സമ്പർക്ക പരിപാടി പ്രഖ്യാപിച്ച് ഭാരതീയ ജനതാ പാർട്ടി. ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ ക്യാമ്പയിൻ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് സംഘടിപ്പിക്കുന്നത്. 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതലുള്ള മോദിയുടെ കാൽനൂറ്റാണ്ടുകാലത്തെ ഭരണനേട്ടങ്ങളും ജനസേവനവും എടുത്തുകാട്ടിയാണ് പാർട്ടി ഈ അഭിയാൻ ജനങ്ങളിലെത്തിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, മുതിർന്ന നേതാക്കളായ വിനോദ് താവ്ഡെ, അനിൽ ബലൂണി എന്നിവരുടെ സാന്നിധ്യത്തിലാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു വെച്ച് ഈ പ്രഖ്യാപനം നടത്തിയത്.
പ്രധാനമന്ത്രിയുടെ പൊതുജനസേവനത്തോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ ജനകീയ മുന്നേറ്റത്തിൽ കോടിക്കണക്കിന് ബിജെപി പ്രവർത്തകർ പങ്കാളികളാകുമെന്ന് നിതിൻ നബീൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ആഭ്യന്തര-ബാഹ്യ സുരക്ഷ ശക്തമാക്കിയതും, നക്സലിസത്തെ അടിച്ചമർത്തിയതും, അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതും, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഉയർത്തിയതും നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള ഭരണപാടവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ചെയർമാനും വിനോദ് താവ്ഡെ കോർഡിനേറ്ററുമായി വിപുലമായ ദേശീയ ഏകോപന സമിതിയെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, കേരളത്തിൽ നിന്നുള്ള നേതാവ് രാജീവ് ചന്ദ്രശേഖർ, തേജസ്വി സൂര്യ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ സമിതിയിൽ അംഗങ്ങളാണ്.
സെപ്റ്റംബർ 17ന് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളോടെയാണ് സേവാ സങ്കൽപ് അഭിയാന് ഔദ്യോഗിക തുടക്കമാകുന്നത്. അന്നേ ദിവസം വൈകുന്നേരം സർക്കാരിന്റെ വിവിധ പദ്ധതി ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വീടുകളിൽ ദീപങ്ങൾ തെളിയിക്കുന്ന ‘ആശീർവാദ് കാ ദിയ’ പരിപാടിയും നടക്കും. കൂടാതെ, കേന്ദ്ര-സംസ്ഥാന ക്ഷേമപദ്ധതികൾ ജനങ്ങൾക്ക് ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നിയമസഭാ-ബ്ലോക്ക് തലങ്ങളിൽ ആഴ്ച നീളുന്ന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ‘നമോ സേവാ ഗാഥ’യ്ക്കും അന്നേ ദിവസം തുടക്കമാകും. വികസിത ഭാരതമെന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രസംഗ, ചിത്രരചനാ മത്സരങ്ങളും അങ്കണവാടി പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിക്കുന്നതിനായി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ‘ആംഗൻ കാ ഉത്സവ്’ പരിപാടികളും ഈ ദിവസങ്ങളിൽ സംഘടിപ്പിക്കും.




