സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്ക്കുന്നു, വിദ്യാഭ്യാസ നയങ്ങള്‍ പരാജയം;കേന്ദ്രത്തിനെതിരെ മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍, ബജറ്റ് മുന്‍ഗണനകള്‍, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, അഴിമതി, ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ആകെയുള്ള പ്രവർത്തനം എന്നിവയെക്കുറിച്ച് രൂക്ഷമായ ചോദ്യങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. ‘അമര്‍ ഉജാല’ എന്ന ഹിന്ദി ദിനപത്രത്തിന് നല്കിയ ദീർഘമായ അഭിമുഖത്തിലാണ് മുന്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ജെന്‍-സി വിഭാഗക്കാരുടെ പ്രതിഷേധങ്ങള്‍ അല്പം ശമിച്ചതിന് പിന്നാലെ ‘ജെന്‍-ആല്‍ഫ’ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഈ അഭിമുഖം.
അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ജോഷി നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനും വ്യവസ്ഥിതിക്കുമാണെന്നും ആരോപിച്ചു. മുന്‍ ബിജെപി അധ്യക്ഷനായ ജോഷിയെ, 2014-ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയിലെ ‘മാര്‍ഗ്ഗദര്‍ശക് മണ്ഡലി’ലേക്ക് (ഉപദേശക സമിതി) മാറ്റിയിരുന്നു. ഇതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഫലത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു.



