Uncategorized

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണം; വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍

കൊച്ചി: വഖ്ഫ് ബോര്‍ഡിന് പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് വഖഫ് ബോര്‍ഡ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാണ് ആവശ്യം. ബോര്‍ഡിന്റെ മേല്‍നോട്ട ചുമതല നല്‍കിയ നടപടി റദ്ദാക്കണമെന്നും ആവശ്യമുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വസ്തുതകള്‍ പരിഗണിക്കാതെയാണെന്നും വഖഫ് ബോര്‍ഡിന്റെ സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. ഇതര മതസ്ഥരെ ഉള്‍പ്പെടുത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്.

ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22ആം വകുപ്പിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ല. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിക്കുന്നുണ്ട്. ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയാന്‍ 99ആം വകുപ്പ് അനുസരിച്ച് ഹൈക്കോടതിക്ക് അധികാരമില്ലെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനം തടയുന്നത് സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെ കണ്ടെത്തിയാല്‍ മാത്രമാണെന്നും അപ്പീലിന്‍ പരാമര്‍ശമുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വഖ്ഫ് ബോര്‍ഡിനെ കേള്‍ക്കാതെയാണ്. അസാധാരണ സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ബോര്‍ഡിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നും സുഭാഷ് ചന്ദ്രന്‍ മുഖേന നല്‍കിയ അപ്പീലിന്‍ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

വഖഫ് ബോര്‍ഡിനെ വിലക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് സുപ്രിംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി കഴിഞ്ഞ ജനുവരിയില്‍ നല്‍കിയിരുന്നു. ഇതില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേയുണ്ടെന്നും വഖ്ഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എത്രയും വേഗം കോടതി ഇത് പരിഗണിക്കണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button