Uncategorized

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. എന്നാൽ, കേസിൽ അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു.

കുറ്റകൃത്യത്തിൽ പ്രശാന്തിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

പ്രോസിക്യൂഷൻ കോടതിയിൽ നിരത്തിയ പ്രധാന വാദങ്ങളും തെളിവുകളും:

ഡിജിറ്റൽ തെളിവുകൾ:
ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിന് സ്വർണം പൂശാനുള്ള അനുമതി നൽകാൻ ബോർഡ് തീരുമാനമെടുത്ത ദിവസം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രശാന്ത് അടക്കമുള്ളവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബോർഡ് യോഗത്തിന് മുമ്പ് വാട്സാപ്പിൽ ആശയവിനിമയം നടത്തിയതിന്റെ കോൾ ഡീറ്റെയിൽസും തെളിവായി സമർപ്പിച്ചു.

രഹസ്യ കൂടിക്കാഴ്ചയും ബന്ധവും:
മുൻ ബോർഡ് അംഗം അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും നേരിൽ കണ്ടതിന്റെ തെളിവുകൾ പുറത്തുവന്നു. കൂടാതെ അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചുനൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

വ്യാജ ഇമെയിൽ വഴിയുള്ള അപേക്ഷ:

സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി തേടി വ്യാജമായി മറ്റൊരാളുടെ ഇമെയിൽ വിലാസത്തിൽ നിന്നാണ് പോറ്റി ബോർഡിന് അപേക്ഷ അയച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

40 വർഷത്തെ വാറന്റി തട്ടിപ്പ്:

സ്വർണം പൂശിയതിന്റെ 40 വർഷത്തെ വാറന്റി ദേവസ്വം ബോർഡിന്റെ പേരിൽ എടുക്കുന്നതിന് പകരം പോറ്റിയുടെ പേരിലാക്കുകയാണ് ചെയ്തത്. ദുരൂഹമായ ഈ വാറന്റി റദ്ദാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് തുടർനടപടി സ്വീകരിച്ചിട്ടില്ല.

വ്യാജ കരാർ: സ്വർണം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വ്യാജ രേഖകളും കരാറുകളും നിർമ്മിച്ചതിൽ പ്രശാന്തിനും അജികുമാറിനും നേരിട്ട് പങ്കുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button