ഇരിട്ടി: കേന്ദ്ര പദ്ധതികൾ കേരളത്തിലെത്തുമ്പോൾ അട്ടിമറിക്കപ്പെടുന്നതെവിടെ എന്നറിയുവാനും അത് പരിശോധിക്കാനുമുള്ള അവകാശം എനിക്കും നിങ്ങൾക്കുമുണ്ടെന്നുള്ള ബോധ്യം ജനാധിപത്യ പരമാണെന്ന് ബി ജെ പി സംസ്ഥാന വക്‌താവ് അഡ്വ. ടി.പി. സിന്ധുമോൾ പറഞ്ഞു. പിണറായി സർക്കാരിന്റെ ജനവുരുദ്ധ നയങ്ങൾക്കെതിരേയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഢാലോചനകൾക്കു മെതിരേ ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി നയിച്ച ത്രിദിന പദയാത്രയുടെ സമാപന സമ്മേളനം ഇരിട്ടിയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിന്ധുമോൾ. ചിന്തിക്കേണ്ടിടത്ത് ചിന്തിക്കുവാനും പരിശോധിക്കേണ്ടിടത്ത് പരിശോധിക്കുവാനും പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുവാനും നട്ടെല്ലുള്ള ഒരു ജനതയായി കേരള സമൂഹം മാറണം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ അഴിമതിനടത്തി എല്ലാം മുടിക്കുകയാണ്. ചിന്താജെറോമിനെയും കെ.വി. തോമസിനെയും പോലുള്ളവരെ തീറ്റിപ്പോറ്റാൻ ഈ അഴിമതിപ്പണം ഉപയോഗിക്കുകയാണെന്നും സിന്ധുമോൾ പറഞ്ഞു.
ഇരിട്ടി മണ്ഡലം വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് അജേഷ് നടുവനാട്, ജനറൽ സിക്രട്ടറി സി. രജീഷ്, പി.വി. അജയകുമാർ പ്രിജേഷ് അളോറ, അനിത മണ്ണോറ, പി.പി. ജയലക്ഷ്മി, ഗീത രാമകൃഷ്ണൻ, അജിത മീത്തലെപുന്നാട് എന്നിവർ സംസാരിച്ചു.