Uncategorized

ആക്രമണത്തില്‍ നഷ്ടപ്പെട്ട വിരല്‍ എഐ തിരിച്ചു നല്‍കി; വ്യാജ പ്രചരണത്തില്‍ നിയമനടപടി തുടങ്ങിയെന്ന് പി ജയരാജന്‍

കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി സിപിഐഎം നേതാവ് പി ജയരാജന്‍. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ പി ജയരാജന്‍ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന എഐ നിര്‍മിത ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നത്. എന്നാല്‍ ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഇടതു കയ്യിലെ പെരുവിരല്‍ എഐ ഉപയോഗിച്ച് ചിത്രം നിര്‍മിച്ചപ്പോള്‍ തിരികെ വന്ന, വ്യാജപ്രചാരകര്‍ക്ക് സംഭവിച്ച അബദ്ധത്തേയും പി ജയരാജന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

27 വര്‍ഷം മുന്‍പ് ഒരു തിരുവോണ നാളില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് തന്റെ കയ്യിലെ പെരുവിരല്‍. ഇപ്പോൾ ചിലര്‍ എഐ സര്‍ജറിയിലൂടെ നഷ്ടപ്പെട്ട വിരല്‍ അടക്കം ചേര്‍ത്ത് തന്നിട്ടുണ്ട് എന്നാണ് പി ജയരാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വ്യാജപ്രചരണത്തിന് ഉപയോഗിച്ച ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. ജയരാജന്‍ പങ്കുവെച്ചിരിക്കുന്ന സ്‌ക്രീന്‍ഷോട്ടില്‍ ‘ട്രിവാണ്‍ട്രം വൈബേ’ അടക്കമുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാണ്.

അര്‍ജുന്‍ ആയങ്കിയെ ക്രമിനല്‍ ആക്കിയത് പി ജയരാജന്‍ ആണെന്ന് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഐഎം ഈ പ്രചരണത്തെ മുമ്പ് തന്നെ തള്ളി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരായ പ്രചരണത്തില്‍ പി ജയരാജന്‍ തന്നെ നേരിട്ട് നിയമനടപടികളിലേക്ക് ഇറങ്ങിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button