പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. സംഭവത്തിൽ ജാർഖണ്ഡ് ഛത്ര ജില്ലയിലെ മൂന്നുപേർ പിടിയിലായി. മറ്റൊരു പീഡനക്കേസിൽ ജാമ്യത്തിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്.
2023ലാണ് മറ്റൊരു പീഡനക്കേസിൽ ഇയാൾ പിടിയിലാകുന്നത്. ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്നുരാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ കുട്ടി വീട്ടിൽ തിരിച്ചെത്തിയതോടെയാണ് സംഭവം വിവരിച്ചത്.
തുടർന്ന് തൊട്ടടുത്ത ഗ്രാമത്തിൽ താമസിക്കുന്ന പ്രതിയുടെ വീട്ടിലേക്ക് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും എത്തുകയായിരുന്നു. ഇയാളെ വീട്ടിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം വടികളും കല്ലുകളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് തൻഡവ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രഭാത് രഞ്ജൻ ബർവാർ പറഞ്ഞു.
പ്രതിയെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സംഘം ചത്രയിലെത്തുമെന്നു ചെയർമാൻ ഹെദായാതുള്ള ഖാൻ പറഞ്ഞു.



