ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനായിരുന്നു മുഖ്യമന്ത്രി ഇന്നലെ യാത്ര തിരിച്ചത്. തിരുവനന്തപുരത്തു നിന്നാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോയത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിവാദമായ ഒന്നായിരുന്നു മുൻ സര്‍ക്കാര്‍ ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത സംഭവം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എല്‍ഡിഎഫ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും തലക്കെട്ട് കൊടുത്ത് ആഘോഷിച്ചത്. എൽഡിഎഫ് പൊലീസിനായി വാടകയ്ക്കെടുത്ത ഹെലികോപ്ടറിനെ സർക്കാരിന്റെ ധൂർത്തായും അന്ന് പ്രതിപക്ഷം മുദ്രകുത്തിയിരുന്നു.
എൽ ഡി എഫ് സർക്കാർ വാടകയ്‌ക്കെടുത്ത ഈ ഹെലികോപ്റ്റർ സാധാരണക്കാരയ മനുഷ്യർക്ക് ഉപകാരമാകുന്നതിന് കേരളം സാക്ഷ്യം വഹിച്ചതാണ്. അവയവദാന ദൗത്യങ്ങൾക്കായി ഒന്നിലധികം തവണ ഹെലികോപ്റ്റർ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയി ഇത് ഉപയോഗിച്ചു. അവയവങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇതുവഴി സാധിച്ചു.
ആദ്യമായി ഈ ഹെലികോപ്റ്ററിൽ അവയവദാന ദൗത്യം നടത്തിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച ലാലി ഗോപകുമാർ എന്ന അധ്യാപികയുടെ ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലുള്ള രോഗിക്കായി എത്തിച്ചു കൊണ്ടാണ്.
അതേസമയം, അന്ന് പ്രതിപക്ഷത്തിരുന്ന് വിമർശിച്ചവരൊക്കെ ഇന്ന് ഭരണപക്ഷത്തായപ്പോൾ കഥ മാറി. അന്ന് ധൂർത്തായിരുന്നത് ഇന്ന് പല മാധ്യമങ്ങൾക്കും യുഡിഎഫ് അനുകൂലികൾക്കും സാധാരണ സംഭവമായി മാറി എന്നുള്ളതാണ് വസ്തുത.




